സംസ്ഥാനത്ത് പെട്രോള്‍ക്ഷാമം രൂക്ഷം



സംസ്ഥാനത്ത് പല പെട്രോള്‍ പമ്പുകളിലും പെട്രോളില്ല. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമാണ് പെട്രോള്‍ ക്ഷാമം രൂക്ഷമായിരിക്കുന്നത്. ഐ.ഒ.സിയുടെയും എച്ച്.പിയുടെയും പല പമ്പുകളും അടച്ചിട്ടിരിക്കുകയാണ്.

ബി.പി.സി.എല്ലില്‍ നിന്നും വേണ്ടത്ര പെട്രോള്‍ ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് പെട്രോള്‍ കമ്പനികള്‍ പറയുന്നത്. തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളിലാണ് പെട്രോള്‍ ക്ഷാമം രൂക്ഷമായി തുടരുന്നത്. അതേസമയം, അനുവദിച്ചതിനെക്കാള്‍ കൂടുതല്‍ അളവില്‍ കമ്പനികള്‍ക്ക് പെട്രോള്‍ നല്‍കില്ലെന്നാണ് ബി.പി.സി.എല്ലിന്റെ നിലപാട്.

സ്വകാര്യ കമ്പനികളെ സഹായിക്കുന്നതിനായുള്ള ഒത്തുകളിയാണ് പ്രതിസന്ധിക്ക് കാരണമെന്ന് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ആരോപിക്കുന്നു. കടല്‍ വഴി ലഭിക്കുന്ന പെട്രോളിന്റെ വരവ് കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഐ.ഒ.സി ഉദ്യോഗസ്ഥര്‍ പറയുന്നു. ഉത്തരേന്ത്യയില്‍ രണ്ട് റിഫൈനറികള്‍ അടച്ചുപൂട്ടിയതാണ് കാരണമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. രണ്ടു ദിവസങ്ങള്‍ക്കകം ഈ റിഫൈനറികള്‍ തുറക്കുമെന്നും അതോടെ പ്രതിസന്ധി തീരുമെന്നുമാണ് ഐ.ഒ.സി പറയുന്നത്.