മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി





മലയാളം ഇനി ശ്രേഷ്ഠ ഭാഷ. വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി നല്‍കാന്‍ തീരുമാനമായി. ഇതോടെ ശ്രേഷ്ഠഭാഷ പദവി ലഭിക്കുന്ന രാജ്യത്തെ അഞ്ചാമത്തെ ഭാഷയായി മലയാളം. കേന്ദ്ര സാംസ്‌കാരിക മന്ത്രാലായത്തിന്റെ ശുപാര്‍ശ പ്രകാരമാണ് മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചത്. നിലവില്‍ തമിഴ്, തെലുങ്ക്, കന്നഡ, സംസ്‌കൃതം എന്നീ ഭാഷകള്‍ക്ക് ശ്രേഷ്ഠ ഭാഷാ പദവിയുണ്ട്.

ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചതോടെ ഭാഷാ പരിപോഷണത്തിന് 100 കോടി രൂപ കേന്ദ്രസഹായവും കേരളത്തിന് ലഭിക്കും. മലയാള ഭാഷയുടെ 1,500 വര്‍ഷത്തെ പൈതൃകവും പാരമ്പര്യവും കണക്കിലെടുത്ത് ശ്രേഷ്ഠ ഭാഷ പദവി നല്‍കണമെന്ന് കേന്ദ്രസാഹിത്യ അക്കാദമി ശുപാര്‍ശ ചെയ്തിരുന്നു. ഈ ശുപാര്‍ശ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയവും അംഗീകരിച്ച് കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പിച്ചു. ഏറ്റവും ഒടുവിലായി കേന്ദ്രമന്ത്രിസഭ അംഗീകരിച്ചതോടെയാണ് വര്‍ഷങ്ങളുടെ പഴക്കമുള്ള കേരളത്തിന്റെ ആവശ്യം സഫലമായത്. നേരത്തെ മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം തള്ളിയിരുന്നു.


Sreshta-bhasha-Malayalam
1,500 വര്‍ഷത്തെ പഴക്കമില്ലെന്ന് ചൂണ്ടക്കാട്ടിയാണ് ആദ്യഘട്ടത്തില്‍ മലയാളത്തിന് ശ്രേഷ്ഠഭാഷ പദവി നല്‍കുന്നതിനുള്ള ശുപാര്‍ശ തള്ളിയത്. കേരളത്തിന്റെ വാദം കേള്‍ക്കാതെയാണ് തീരുമാനമെടുത്തതെന്ന് ആരോപിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്രമന്ത്രിസഭയിലെ നേതാക്കളെ കണ്ട് ചര്‍ച നടത്തുകയും ചെയ്തിരുന്നു. ഇതേടുര്‍ന്ന് നിയോഗിച്ച സമിതി മലയാളത്തിന് ശ്രേഷ്ഠഭാഷ പദവിക്ക് അര്‍ഹതയുണ്ടെന്ന് റിപോര്‍ട്ട് നല്‍കുകയായിരുന്നു.