മഴക്കാല രോഗങ്ങളും ലക്ഷണങ്ങളും


മഴക്കാലത്ത് നാട് പനിയുടെ പിടിയിലായിരിക്കും . മഴ ശക്തമായില്ലെങ്കിലും പനി ശക്തമാണ്. സാധാരണ പനി മുതല്‍ മാരകമായ ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, ടൈഫോയ്ഡ് തുടങ്ങി വിവിധതരം പനികളുമായി ആശുപത്രികളിലെത്തുന്നവരുടെ എണ്ണം കൂടി.കൊടു ചൂടില്‍ നിന്ന് വര്‍ഷകാലത്തേയ്ക്ക് കാലം മാറിയപ്പോള്‍ രോഗം പടരുന്നത് അതിവേഗ മായി. സാധാരണ പനി മൂന്നോ നാലോ ദിവസംകൊണ്ടു ശമിക്കുമെങ്കിലും മറ്റുള്ളവ അങ്ങനെയല്ല. അവയ്ക്കു വിദഗ്ധ ചികില്‍സ കൂടിയേ തീരൂ. ഈ ലക്ഷണങ്ങളുണ്ടെങ്കില്‍ സൂക്ഷിക്കുക

ഡെങ്കിപ്പനി ലക്ഷണങ്ങള്‍
മൂന്നുദിവസം കഴിഞ്ഞും കടുത്ത പനി തുടരുകയും അസഹ്യമായ ശരീരവേദന, കണ്ണു ചുവന്നു തടിക്കുക, കൈകാല്‍ കഴപ്പ് എന്നിവ ഉണ്ടാകുകയും ചെയ്താല്‍ ഡെങ്കിപ്പനി സംശയിക്കാം.

വൈറല്‍ ഫീവര്‍: മഴക്കാല രോഗങ്ങളില്‍ മുഖ്യം. വായുവില്‍ക്കൂടി പകരുന്നത്. കടുത്ത ശരീരവേദനയും തലവേദനയും പനിയുമാണ് ലക്ഷണങ്ങള്‍. രോഗബാധിതര്‍ മറ്റുള്ളവരുമായി ഇടപഴകാതിരിക്കുക. ഇവര്‍ ഉപയോഗിക്കുന്ന കര്‍ചീഫും തോര്‍ത്തും മറ്റും തിളച്ച വെള്ളത്തില്‍ കഴുകിയെടുക്കണം.

ബ്രോങ്കൈറ്റിസ്: വൈറല്‍ ഫീവറിന്റെ അതേ ലക്ഷണങ്ങള്‍. രോഗം മൂര്‍ച്ഛിക്കുന്നതോടെ ചുമയും ശ്വാസംമുട്ടലും ഉണ്ടാകും.

ഡെങ്കിപ്പനി: കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മുട്ടയിട്ടു പെരുകുന്ന ഇൌഡിസ് ഇൌജിപ്തി എന്നയിനം കൊതുകാണ് രോഗകാരണം. സാധാരണ പനിയായി തുടക്കം. ശക്തമായ ശരീരവേദന അനുഭവപ്പെടും. വൈകാതെ കണ്ണു ചുവക്കും. ശരീരത്തില്‍ ചെറിയ ചുവന്ന കുരുക്കള്‍ പ്രത്യക്ഷപ്പെടും. ചെറിയ പനിയാണെങ്കില്‍പ്പോലും സ്വയം ചികില്‍സിക്കാതെ ഡോക്ടറെ കാണണം.

എലിപ്പനി: എലികളുടെ വിസര്‍ജ്യം മഴയിലൂടെ നദികളിലും നീരുറവകളിലുമെത്തുന്നതോടെയാണ് എലിപ്പനി പടരുന്നത്. ഇൌ വെള്ളം കുളിക്കാനും കുടിക്കാനും ഉപയോഗിക്കുന്നതിലൂടെ രോഗമെത്തു ന്നു.ശരീരത്തിലെ മുറിവുകളിലൂടെയാണ് രോഗാണുക്കള്‍ ഉള്ളില്‍ കടക്കുന്നത്. കടുത്ത പനി, വിറയല്‍, കഠിനമായ തലവേദന, പേശിവലിവ് എന്നിവ അനുഭവപ്പെടും. നീരുറവകള്‍ ശുചിയായി സൂക്ഷിക്കുക. ചത്ത എലിയുടെ അവശിഷ്ടങ്ങള്‍ മഴയില്‍ ഒലിച്ചുപോകാത്തവിധം സംസ്കരിക്കുക.

ചിക്കുന്‍ഗുനിയ: പനി, സന്ധികളില്‍ നീര്, വേദന, ദേഹത്തു ചുവന്ന തടിപ്പ് തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. രോഗം ഭേദപ്പെട്ടാലും സന്ധിവേദന തുടരും. ഈഡിസ് ഈജിപ്തി എന്നയിനം കൊതുകു പരത്തുന്ന രോഗം. പരിസര ശുചീകരണം, കൊതുകു നിര്‍മാര്‍ജനം എന്നിവ മുഖ്യം.

ടോണ്‍സിലൈറ്റിസ്: കൂടുതലായും കുട്ടികളെ ബാധിക്കുന്നു. തൊണ്ടയിലെ അണുബാധയാണിത്. പനിയും തൊണ്ടവേദനയുമാണ് ലക്ഷണങ്ങള്‍. ആന്റിബയോട്ടിക് ചികില്‍സകൊണ്ടേ പലപ്പോഴും രോഗം ഭേദമാകൂ.

ന്യുമോണിയ: വായുവില്‍ക്കൂടി പകരുന്നു. പിഞ്ചുകുട്ടികള്‍ക്കു ന്യുമോണിയ വരാന്‍ സാധ്യത കൂടുതല്‍. സമയത്തു ചികില്‍സിച്ചില്ലെങ്കില്‍ ശ്വാസംമുട്ടല്‍, ചുമ, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങളോടെ പനി കൂടുതല്‍ സങ്കീര്‍ണമാകും.

മഞ്ഞപ്പിത്തം: ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ മഴക്കാലത്തു പിടിപെടുന്ന രോഗങ്ങളാണ്. വെള്ളത്തി ലാണ് ഇതിന്റെ അണുക്കള്‍ കാണപ്പെടുന്നത്. മൂത്രത്തിനും കണ്ണിനുമുണ്ടാകുന്ന മഞ്ഞനിറമാണു പ്രധാന ലക്ഷണം. വിശപ്പില്ലായ്മ, വയറുവേദന, പനി, ഛര്‍ദി എന്നിവയുമുണ്ടാകും. രക്തപരിശോധനയിലൂടെ രോഗം നിര്‍ണയിക്കണം. കണ്ടുപിടിക്കാന്‍ വൈകിയാല്‍ ജീവന്‍തന്നെ അപകടത്തിലാകും. നന്നായി തിളപ്പിച്ച വെള്ളം ഉപയോഗിക്കുക. തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം ഒഴിവാക്കുക. മഞ്ഞപ്പിത്തം ബാധിച്ച ആളുകള്‍ ഉപയോഗിക്കുന്ന പ്ളേറ്റും ഗാസും ഉപയോഗിക്കാതിരിക്കുക.

ടൈഫോയ്ഡ്: മഴക്കാലത്ത് വേഗത്തില്‍ പടരുന്ന മറ്റൊരു രോഗം. രോഗിയുടെയും രോഗാണുവാഹക രുടെയും മലമൂത്രവിസര്‍ജ്യങ്ങള്‍ കലര്‍ന്ന വെള്ളത്തിലൂടെയും ഭക്ഷണസാധനങ്ങളിലൂടെയുമാണ് രോഗം പകരുന്നത്. ഈച്ചകളും രോഗം പടര്‍ത്തും. ഇടവിട്ട പനി, വിശപ്പില്ലായ്മ എന്നിവയാണു ലക്ഷണങ്ങള്‍. രക്തപരിശോധന നടത്തി രോഗം നിര്‍ണയിക്കാം.

കോളറ: ആഹാരത്തില്‍ക്കൂടിയും വെള്ളത്തില്‍ക്കൂടിയും പകരുന്ന രോഗം. പനിക്കൊപ്പം കടുത്ത ഛര്‍ദിയും വയറിളക്കവുമുണ്ടാകും. വയറിളകുന്നതു കഞ്ഞിവെള്ളത്തിന്റെ നിറത്തിലാണ്. രോഗി തളര്‍ന്നു വീഴാനിടയുണ്ട്. വേഗത്തില്‍ വൈദ്യസഹായം ലഭ്യമാക്കണം.

വളംകടി: ചെളിവെള്ളത്തിലൂടെ നടക്കുമ്പോള്‍ വിരലുകള്‍ക്കിടയിലുള്ള ത്വക്കില്‍ അണുബാധയുണ്ടായി പഴുക്കും. അസഹ്യമായ ചൊറിച്ചിലുമുണ്ടാകും. എപ്പോഴും ചെരുപ്പ് ഉപയോഗിക്കുകയാണ് പ്രതിവിധി. പുറത്തു പോയി വന്നാലുടന്‍ ചൂടുവെള്ളത്തില്‍ കാല്‍ കഴുകണം. വളംകടി തുടങ്ങിയാലുടന്‍ പൊട്ടാസ്യം പെര്‍മാംഗനേറ്റ് തരിയിട്ട ചെറു ചൂടുവെള്ളത്തില്‍ കാല്‍ മുക്കിവയ്ക്കുക .