ലോകകപ്പ് ഫുട്‌ബോളിന് നാളെ കിക്കോഫ്.




സാവോ പോളോ: എതിര്‍പ്പുകളെയും പ്രതിഷേധങ്ങളെയും തത്കാലം മറക്കാം. ഇനിയുള്ള 31 ദിവസങ്ങള്‍ പ്രതീക്ഷകളുടേത്. കാല്‍പ്പന്തിന്റെ മഹോത്സവത്തിന് കാനറികളുടെ നാട് ഒരുങ്ങിക്കഴിഞ്ഞു. കിക്കോഫിന് ഇനി മണിക്കൂറുകള്‍ മാത്രം.

സാവോ പോളോയിലെ അരീനയില്‍ ഇന്ത്യന്‍ സമയം വ്യാഴാഴ്ച രാത്രി 12.30ന് ആതിഥേയരായ ബ്രസീലും ക്രൊയേഷ്യയും തമ്മിലുള്ള മത്സരത്തോടെ ഇരുപതാം ലോകകപ്പ് ഫുട്‌ബോളിന് തുടക്കമാവും. തുടര്‍ന്നുള്ള 30 ദിവസങ്ങള്‍ ഇവിടെ കളിയുടെ കാര്‍ണിവല്‍. രാജ്യത്തിന്റെ സ്വപ്‌നം ഹൃദയത്തിലേറ്റി 32 ടീമുകള്‍ പുല്‍മൈതാനത്ത് പടപൊരുതും. ജൂലായ് 13ന് രാത്രി ചരിത്രമുറങ്ങുന്ന മാരക്കാനയില്‍ അടുത്ത നാലുവര്‍ഷത്തേക്കുള്ള ലോകജേതാക്കളെ നിശ്ചയിച്ച് ലോങ്വിസില്‍ മുഴങ്ങും.

നീണ്ട 64 വര്‍ഷങ്ങള്‍ക്കുശേഷമാണ് ബ്രസീല്‍ ലോകകപ്പിന് ആതിഥ്യം വഹിക്കുന്നത്. 1950ല്‍ നടന്ന ലോകകപ്പിന്റെ ഫൈനലില്‍ ഉറുഗ്വായോട് തോറ്റ ബ്രസീലിന് ആ അപമാനത്തെ മയ്ച്ചുകളയാനുള്ള അവസരമാണ് ഇത്. ഇക്കുറിയും ഫൈനല്‍ മാരക്കാനയിലാണ് എന്നത് ബ്രസീലിന് ഒരേസമയം ആവേശവും ആശങ്കയും പകരുന്നു.

ബ്രസീലില്‍ ലോകകപ്പ് നടത്തിപ്പിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളും സമരങ്ങളും ഈ ലോകകപ്പിനെ കലുഷിതമാക്കിയിരുന്നു. രാജ്യത്തെ അഴിമതിയെയും വിലക്കയറ്റത്തെയുമാണ് എതിര്‍ക്കുന്നതെന്നും കളിയോട് എതിര്‍പ്പില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു. കളി തുടങ്ങുന്നതോടെ എല്ലാ എതിര്‍പ്പുകളും മാറ്റിവെച്ച് ബ്രസീലിലെ ജനങ്ങള്‍ ഫുട്‌ബോളിനുവേണ്ടി മുന്നിട്ടിറിങ്ങും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. സാവോപോളോ നഗരത്തില്‍ ഒരു വിഭാഗം തൊഴിലാളികള്‍ നടത്തിയിരുന്ന പ്രതിഷേധം ചൊവ്വാഴ്ച താത്കാലികമായി അവസാനിപ്പിച്ചിട്ടുണ്ട്.

പ്രമുഖ താരങ്ങളുടെ പരിക്കുകളും ഫുട്‌ബോള്‍ പ്രണയികളെ ആശങ്കയിലാക്കുന്നു. ബ്രസീലിന്റെ പ്രതീക്ഷയായ നെയ്മര്‍ക്ക് ചൊവ്വാഴ്ച പരിശീലനത്തിനിടെ പരിക്കേറ്റത് ആരാധകരെ എന്നപോലെ ടീമിനെയും നടുക്കിയിട്ടുണ്ട്. ലോകോത്തര താരങ്ങളായ കൊളംബിയയുടെ റഡമെല്‍ ഫാല്‍ക്കാവോ, ഫ്രാന്‍സിന്റെ ഫ്രാങ്ക് റിബറി, ജര്‍മനിയുടെ മാര്‍ക്കോ റൂസ് എന്നിവര്‍ പരിക്കിനെത്തുടര്‍ന്ന് പിന്മാറിയത് ലോകകപ്പിന്റെ നഷ്ടമാകും. ഉറുഗ്വായുടെ ലൂയി സുവാരസ്, പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരും പരിക്കിന്റെ ഭീഷണിയിലാണ്.