മഴ പോലെ സ്വപ്‌നങ്ങള്‍

ബ്യൂട്ടിഫുള്‍ ഗെയിം...വാക്കുകള്‍ക്ക് പൂര്‍ണമായും വരച്ചെടുക്കാനാകുന്നതല്ല ഫുട്‌ബോളിന്റെ സൗന്ദര്യം. ലോകകപ്പ് ബ്രസീലിലേക്കെത്തുമ്പോള്‍ ഫുട്‌ബോളിന്റെ മനോഹാരിത ഏറുകയാണ്. ലോകകപ്പിന്റെ സ്വപ്‌നങ്ങളും പ്രതീക്ഷകളും കാഴ്ചകളും ഒക്കെ വെറുതെ എഴുതിത്തുടങ്ങുകയാണിവിടെ...



ആ രാത്രിയിലേക്ക് ഇനി ഒരാഴ്ചയുടെ അകലം മാത്രം. തകര്‍ത്തുപെയ്യുന്ന ഇടവപ്പാതി മഴയില്‍ ഒരു സുലൈമാനിയും കുടിച്ചുകൊണ്ടിരിക്കുമ്പോഴാകും ആ ഗോള്‍ വരുന്നത്. വലതുവിങ്ങിലൂടെ ഡാനി ആല്‍വെയ്‌സ് കയറ്റിക്കൊണ്ടു വരുന്ന പന്ത് ക്രൊയേഷ്യന്‍ പ്രതിരോധനിരയെ തുളച്ച് പെനാല്‍ട്ടിബോക്‌സിലേക്ക്. മഴവെള്ളത്തില്‍ തെന്നിക്കളിക്കുന്ന ഒരു പരല്‍മീനിനെപ്പോലെ പെനാല്‍ട്ടിബോക്‌സിലേക്ക് വഴുതിക്കയറുന്ന നെയ്മര്‍. പ്രതിരോധിക്കാന്‍ വന്ന ക്രൊയേഷ്യന്‍ ഭടനെ വെട്ടിയൊഴിഞ്ഞ് പന്തിന് മീതെ രണ്ടു ചുവടുകളില്‍ നൃത്തം ചെയ്ത് നെയ്മറുടെ മനോഹരമായ ഫിനിഷിങ്. ഫുട്‌ബോള്‍ ഒരു കളി എന്നതിനപ്പുറം അതിമനോഹരമായ ഒരു ഓപ്പറയാകുന്ന ഉന്മാദ നിമിഷം. ഡ്രിബിള്‍ ചെയ്ത് മൈതാനം നിറഞ്ഞ് പരന്ന ഒരുകൂട്ടം നര്‍ത്തകരുടെ ഫലപ്രാപ്തിയുടെ സായൂജ്യം. ആയിരക്കണക്കിന് കാഷിറോളകള്‍ തീര്‍ത്ത സംഗീതത്തിന്റെ വിസ്‌ഫോടനത്തില്‍ റഫറിയുടെ വിസില്‍നാദം അലിഞ്ഞുപോകുന്നു. കോര്‍ണര്‍ ഫ്ലാഗിനടുത്ത് ആഹ്ലാദത്തിന്റെ മനുഷ്യഗോപുരം തീര്‍ത്ത് ബ്രസീലിന്റെ മഞ്ഞനിറം ആകാശത്തേക്ക് ഉയരുന്നു.

മഴ പോലെ സ്വപ്‌നങ്ങള്‍ കണ്ടു തുടങ്ങുകയാണ്....ഉദ്ഘാടന മത്സരത്തില്‍ ബ്രസീല്‍ ക്രൊയേഷ്യയെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിക്കുന്നത്...കഴിഞ്ഞ കലാശക്കളിയുടെ ആവര്‍ത്തനം പോലെ മുന്നില്‍ നിറയുന്ന മത്സരത്തില്‍ ഒരു ഗോളിന് മുന്നില്‍ക്കയറിയ സ്‌പെയിനിനെ അവസാന നിമിഷത്തെ ആര്യന്‍ റോബന്റെ ഗോളില്‍ ഹോളണ്ട് പിടിച്ചുനിര്‍ത്തുന്നത്...പേരുകേട്ട ഇറ്റാലിയന്‍ പ്രതിരോധക്കോട്ടയില്‍ വെയ്ന്‍ റൂണിയുടെ മിസൈലിലൂടെ ഇംഗ്ലണ്ട് വിള്ളല്‍ വീഴ്ത്തുന്നത് ...ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ സംഘശക്തിയുടെ കരുത്തില്‍ ജര്‍മനി അനായാസം മറികടക്കുന്നത്...ഏഷ്യയുടെ വീരപുത്രന്‍മാരായ ഇറാനിയന്‍ പടയെ ഒരു പുഴയിലേക്കെന്നവണ്ണം അര്‍ജന്റീന മുക്കിത്താഴ്ത്തുന്നത്....ഓരോരുത്തരുടെയും സ്വപ്‌നങ്ങള്‍ക്ക് ഓരോരോ നിറങ്ങളാണ്. സ്വപ്‌നങ്ങള്‍ എത്ര കണ്ടാലും തീരില്ല. ആളുകള്‍ കണ്ടുകണ്ടാണ് കടല്‍ ഇത്ര വലുതായതെന്ന് കെ.ജി.ശങ്കരപ്പിള്ളയുടെ കവിതയില്‍ പറയുന്നുണ്ട്. അതുപോലെ ആളുകള്‍ കണ്ടുകണ്ടാകണം ലോകകപ്പിന്റെ സ്വപ്‌നങ്ങള്‍ക്ക് ഇത്രമേല്‍ നിറങ്ങള്‍ ചാലിച്ചത്.

സ്വപ്‌നങ്ങള്‍ കാണുമ്പോള്‍ ചിലരുടെ മനസ്സ് നിറയെ സാംബാതാളമാണ്..ചിലരാകട്ടെ നീലയും വെള്ളയും കലര്‍ന്ന പ്രതിഭാസംഘത്തിന്റെ സ്‌നേഹക്കൂട്ടിലായിരിക്കാം. ഇറ്റലിക്കും ഇംഗ്ലണ്ടിനും ജര്‍മനിക്കും ഫ്രാന്‍സിനും സ്‌പെയിനിനും ഹോളണ്ടിനുമൊക്കെ പിന്തുണ പ്രഖ്യാപിക്കുന്നുവരുണ്ട്. ആര്‍ക്കും ആരോടും യോജിക്കാം, വിയോജിക്കാം. ഫുട്‌ബോള്‍ അങ്ങനെയാണ്. മൈതാനമധ്യത്തില്‍ തീഗോളം പോലെ ഒരു പന്ത്. ആയിരക്കണക്കായ മനുഷ്യരുടെ വികാരവിചാരങ്ങള്‍ മൈതാനത്തിന്റെ കല്‍പ്പടവുകളില്‍ എരിയുന്നു. ഗോള്‍ എന്ന പരമമായ സത്യം തേടി 22 പേര്‍ പോര്‍മുഖത്ത് അണിനിരക്കുമ്പോള്‍ സ്വപ്‌നങ്ങള്‍ മാത്രമല്ല ഇനി നിങ്ങള്‍ക്ക് കാണാനുള്ളത്. നിങ്ങള്‍ക്ക് പ്രവചിക്കാം...കൂട്ടുകാരുമായി പന്തയം വെക്കാം...ഊണിലും ഉറക്കത്തിലും ഇഷ്ടടീമിന്റെ സാധ്യതകളെക്കുറിച്ച് ആലോചിച്ച് തല പുണ്ണാക്കാം....എല്ലാത്തിനും ഒരു ന്യായീകരണമുണ്ട്...ഫുട്‌ബോള്‍ അങ്ങനെയാണ്.



1986ല്‍ മെക്‌സിക്കോയിലെ ആസ്‌തെക്ക് സ്‌റ്റേഡിയത്തില്‍ ഒരു ലക്ഷത്തിലേറെ കാണികളുടെ മുന്നില്‍വെച്ച് ലോകകപ്പ് ആകാശത്തേക്ക് ഉയര്‍ത്തുമ്പോള്‍ ഡീഗോ മാറഡോണയുടെ കവിളിലൂടെ കണ്ണുനീര്‍ ചാലിട്ടൊഴുകുകയായിരുന്നു. നേരിട്ടും അല്ലാതെയും ആ ദൃശ്യം കണ്ടുനിന്ന അനേക ലക്ഷം ആരാധകരുടെ കണ്ണുകളും അപ്പോള്‍ നിറഞ്ഞൊഴുകുകയായിരുന്നു. അര്‍ജന്റീനയോടുള്ള ആരാധകരുടെ അടങ്ങാത്ത അഭിനിവേശം ലോകകപ്പിന് എക്കാലത്തും ഹൃദയസ്പര്‍ശിയായ അനുഭവങ്ങള്‍ തന്നെയാണ് സമ്മാനിച്ചത്. വീണ്ടും ഒരു ലോകകപ്പ് മുന്നില്‍ നിന്ന് മാടി വിളിക്കുമ്പോള്‍ ഏതൊക്കെയോ ഹൃദയങ്ങള്‍ പിടച്ചുതുടങ്ങുകയാണ്. ഹൃദയം പിടയ്ക്കാതെ നിങ്ങള്‍ക്ക് ലോകകപ്പ് ഫുട്‌ബോള്‍ കാണാന്‍ കഴിയില്ല. കാരണം ഹൃദയം കൊണ്ട് ഫുട്‌ബോള്‍ കളിക്കുന്നവരാണ് ലോകകപ്പില്‍ പന്ത് തട്ടാനെത്തുന്നവരില്‍പ്പലരും.

കളി തുടങ്ങും മുമ്പേ വഴിയില്‍ വീണുപോയവരുടെ വിലാപങ്ങളും നമ്മുടെ കാതുകളില്‍ ഒഴുകിയെത്തുന്നുണ്ട്. വിശ്വസ്തതയുടെ ആള്‍രൂപമായ സ്വീഡിഷ് പോരാളി സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്...ഗോള്‍ പോസ്റ്റിന് താഴെ കാവല്‍ മാലാഖയെപോലെ കൈകള്‍ വിരിച്ചുനിന്ന ചെക്ക് റിപ്പബ്ലിക്കിന്റെ കാവല്‍ക്കാരന്‍ പീറ്റര്‍ ചെക്ക്...ക്ലബ്ബ് ഫുട്‌ബോളിന്റെ കളിമുറ്റത്ത് ശതകോടികളുടെ വിലയുണ്ടായിട്ടും സ്വന്തം രാജ്യത്തെ ലോകകപ്പിന്റെ രാജകീയ വേദിയിലേക്ക് നയിക്കാന്‍ കഴിയാതെപോയ വെയ്ല്‍സിന്റെ രാജകുമാരന്‍ ഗാരത് ബെയ്ല്‍...ശ്രീനിവാസന്‍ ഒരക്ഷരം മിണ്ടരുതെന്ന് പറഞ്ഞ പോളണ്ടിന്റെ ഫുട്‌ബോള്‍ അത്ഭുതം ലെവന്‍ഡോവ്‌സ്‌കി...പട്ടികയിലേക്ക് ഇനിയും ഒരുപാട് പേരുകള്‍ ചേര്‍ക്കാനുണ്ട്. യോഗ്യതാ റൗണ്ടിന്റെ യുദ്ധഭൂമിയില്‍ സ്വന്തം ടീം പരാജിതരായി മുട്ടുകുത്തിയപ്പോള്‍ കാല്‍പന്തുകളിയുടെ രാജകീയ വേദി നഷ്ടമായ പോരാളികളാണിവര്‍. ഇവരെ ഓര്‍ത്ത് കണ്ണീര്‍ പൊഴിക്കാതെ എങ്ങനെയാണ് നാം ലോകകപ്പ് മത്സരങ്ങള്‍ക്കായി രാവുറങ്ങാതെ കാത്തിരിക്കുന്നത്.





അതിനേക്കാള്‍ വേദനാജനകമായ വാര്‍ത്തകളും ഇതാ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഫുട്‌ബോള്‍ ഒരു മധുചഷകം പോലെ നുരഞ്ഞുപൊങ്ങുന്ന ലഹരിയായ കൊളംബിയയുടെ മഞ്ഞക്കുപ്പായത്തില്‍ ഫാല്‍ക്കാവോ ഇല്ല എന്ന സത്യം ഇനിയും ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. അല്ലെങ്കില്‍ ഒന്നാലോചിച്ച് നോക്കൂ...ഫാല്‍ക്കാവോ എന്ന ഗോളടിയന്ത്രമില്ലാതെ കൊളംബിയന്‍ കോച്ച് ജോസ് പെക്കര്‍മാന്‍ എങ്ങനെയാണ് ടീമിനെ വിന്യസിക്കുക....ജയിക്കാനാകില്ലെന്ന് ഉറപ്പുള്ള യുദ്ധത്തിന് ഇറങ്ങുന്ന പോരാളികളുടെ ശരീരഭാഷയിലേക്ക് കൊളംബിയ വീണുപോയത് എത്ര പെട്ടെന്നാണ്. പോര്‍ച്ചുഗലിന്റെയും ഫ്രാന്‍സിന്റെയും സ്വപ്‌നങ്ങള്‍ക്കുമേലെയും ഇതുപോലെയുള്ള പേടിയുടെ നിഴലുകള്‍ വീഴുന്നുണ്ട്. പരിക്ക് മൂലം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഫ്രാങ്ക് റിബറിയും ലോകകപ്പിനില്ലെങ്കില്‍....ഓര്‍ക്കുമ്പോള്‍ തന്നെ മനസില്‍ എവിടെയോ വോദന പൊടിയുന്നു....അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന നമുക്ക് പ്രാര്‍ത്ഥിക്കാം.




കാത്തിരിപ്പിന്റെ ഒരു ഘട്ടം കഴിഞ്ഞ ഡിസംബറിലാണ് പൂര്‍ത്തിയായത്. കുടം തുറന്ന് പുകമഞ്ഞുപോലെ ആ ഭൂതം പുറത്തുവന്നപ്പോള്‍ ലോകകപ്പിന്റെ ഗ്രൂപ്പിങ്ങ് എന്ന ചിത്രമാണ് വരയ്ക്കപ്പെട്ടത്. ആഗ്രഹിച്ചതുപോലെ അനായാസ ഗ്രൂപ്പില്‍പ്പെട്ട സന്തോഷത്തില്‍ ചിലര്‍...ജീവിതത്തിനും മരണത്തിനും ഇടയിലുള്ള കയത്തില്‍പ്പെട്ടതുപോലെ ചിലര്‍...ഏതു വിഭാഗത്തിലാണ് നിങ്ങളുടെ ഇഷ്ടടീം പെട്ടിരിക്കുന്നത് എന്നറിയില്ല. ഏതിലായാലും നിങ്ങള്‍ സ്വപ്‌നങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു... പ്രവചനങ്ങള്‍ നടത്തിത്തുടങ്ങിയിരിക്കുന്നു.. ആരോടും പന്തയം വെച്ച് തുടങ്ങിയിരിക്കുന്നു...ഇനിയുള്ള ദിനങ്ങളില്‍ നിങ്ങള്‍ക്ക് സ്വസ്ഥതയുണ്ടാകില്ല... നിങ്ങളുടെ മനസ്സ് ഏതൊക്കെയോ വഴികളിലൂടെ ഭ്രാന്തമായി സഞ്ചരിച്ചുകൊണ്ടിരിക്കും...എല്ലാത്തിനും കാരണം ഒന്നുമാത്രം...നിങ്ങള്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നു...ഫുട്‌ബോള്‍ അങ്ങനെയാണ്.