ഗോള്‍ലൈന്‍ ടെക്‌നോളജി ഉപയോഗിക്കുന്ന ആദ്യ ലോകകപ്പ്‌




സാവോ പോളോ: ഇന്ന്‌ റിയോ ഡി ജെനീറോയിലെ മാറക്കാന സ്‌റ്റേഡിയത്തില്‍ ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പന്തുരുളുന്നത്‌ പുതിയൊരു ചരിത്രത്തിന്‌ തുടക്കം കുറിച്ചുകൊണ്ടാണ്‌. നിരവധി വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ ഗോള്‍ലൈന്‍ ടെക്‌നോളജി ഈ ലോകകപ്പില്‍ പരീക്ഷിക്കപ്പെടുകയാണ്‌. പന്ത്‌ ഗോള്‍ ലൈന്‍ കടന്നോ എന്ന്‌ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ കണ്ടെത്തുന്നതിനുള്ള ഉപാധിയാണിത്‌. ഗോള്‍ ആണോ അല്ലയോ എന്ന്‌ കൃത്യമായി നിര്‍ണ്ണയിക്കാനാകും എന്നതാണ്‌ ഇതിന്റെ സവിശേഷത. ഗോള്‍ലൈന്‍ സാങ്കേതികവിദ്യ നൂറു ശതമാനം കൃത്യമാണെന്നാണ്‌ ഫിഫയുടെ അവകാശവാദം.
ഗോള്‍ പോസ്‌റ്റില്‍ പതിനാല്‌ ഹൈ റെസല്യൂഷന്‍ ക്യാമറ ഘടിപ്പിച്ചാണ്‌ ഗോള്‍ നിര്‍ണ്ണയിക്കുന്നത്‌. ഗോള്‍മുഖത്തേക്ക്‌ എല്ലാ ആങ്കിളില്‍ നിന്നും കേന്ദ്രീകരിച്ചിരിക്കുന്ന ക്യാമറകള്‍ക്ക്‌ സെക്കന്‍ഡില്‍ 500 ഫ്രെയിമുകള്‍ എടുക്കാനുള്ള കഴിവുണ്ട്‌. ക്യാമറകളില്‍ നിന്ന്‌ ലഭിക്കുന്ന ഫ്രെയിമുകള്‍ വിശകലനം ചെയ്‌ത് ഇവയുമായി ബന്ധിപ്പിച്ചിരിക്കുന്ന കമ്പ്യൂട്ടറിന്‌ ഗോള്‍ കൃത്യമായി നിര്‍ണ്ണയിക്കാനാകും. പന്ത്‌ ഗോള്‍ ലൈന്‍ കടന്നാലുടന്‍ മാച്ച്‌ റഫറിയുടെ കയ്യില്‍ കെട്ടിയിരിക്കുന്ന വാച്ച്‌ വൈബ്രേറ്റു ചെയ്യുകയും ഡിസ്‌പ്ലേയില്‍ 'ഗോള്‍' എന്ന്‌ ഫ്‌ലാഷ്‌ ചെയ്യുകയും ചെയ്യും.
ജെര്‍മന്‍ സ്‌റ്റാര്‍ട്ടപ്പ്‌ കമ്പനിയായ 'ഗോള്‍കണ്‍ട്രോള്‍' ആണ്‌ ടെക്‌നോളജി വികസിപ്പിച്ചിരിക്കുന്നത്‌. ക്രിക്കറ്റ്‌, റഗ്‌ബി, ടെന്നിസ്‌ തുടങ്ങിയവയ കായിക ഇനങ്ങള്‍ക്ക്‌ പുറമേ അമേരിക്കന്‍ സ്‌റ്റെല്‍ ഫുട്‌ബോളിലും വര്‍ഷങ്ങളായി ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നുണ്ട്‌. 2400ലേറെ പരീക്ഷണ വിജയങ്ങളുടെ ആത്മവിശ്വാസവുമായാണ്‌ ഫിഫ ഇത്തവണ ഗോള്‍ലൈന്‍ ടെക്‌നോളജി ലോകകപ്പില്‍ അവതരിപ്പിക്കുന്നത്‌.
2010ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പിലെ ഇംഗ്ലണ്ട്‌ജര്‍മ്മനി മത്സരത്തില്‍ ഇംഗ്ലണ്ട്‌ താരം ഫ്രാങ്ക്‌ ലാംപാര്‍ഡ്‌ അടിച്ച ഗോള്‍ റഫറി നിഷേധിച്ചതിനെ തുടര്‍ന്നാണ്‌ ഫിഫ ഈ ലോകകപ്പു മുതല്‍ ഗോള്‍ നിര്‍ണ്ണയത്തിന്‌ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ തീരുമാനിച്ചത്‌. നിര്‍ണ്ണായക മത്സരത്തില്‍ അടിച്ച ഗോള്‍ നല്‍കാതിരുന്നത്‌ വന്‍ പ്രതിഷേധത്തിന്‌ വഴിവെച്ചിരുന്നു. ലാംപാര്‍ഡ്‌ അടിച്ച പന്ത്‌ മുകളിലെ ബാറില്‍ തട്ടിയ ശേഷം ഗോള്‍ പോസ്‌റ്റിന്‌ അകത്തു വീഴുന്നത്‌ ടെലിവിഷന്‍ റീപ്ലേകളില്‍ വ്യക്‌തമായിരുന്നു.