മുല്ലപ്പെരിയാര്‍ കേസില്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ഇന്ന് സുപ്രീംകോടതി വിധി

കുമളി . പറയുമ്പോള്‍ ഇടുക്കി നിവാസികള്‍ ഏറെ പ്രതീക്ഷയിലും ആശങ്കയിലുമാണ്. ആശങ്കയുടെ അണ പൊട്ടുമോ അതോ സന്തോഷത്തിന്റെ പ്രഖ്യാപനങ്ങളാകുമോ രാജ്യത്തെ പരമോന്നത നീതി പീഠം നല്‍കുകയെന്ന ആകാംക്ഷയാണ് ഇടുക്കിയിലുടനീളം മുഴങ്ങുന്നത്. വിധി ഇന്നു പ്രഖ്യാപിക്കുമെന്ന അറിയിപ്പു ചാനലുകളിലൂടെ വന്നതോടെ ഇടുക്കിയിലെ സംസാരവിഷയം മുല്ലപ്പെരിയാര്‍ മാത്രമായിരുന്നു.

മുല്ലപ്പെരിയാര്‍ വിഷയത്തിന്റെ അലകള്‍ അടങ്ങിനിന്നപ്പോഴാണു കസ്തൂരിരംഗന്‍ ഇടുക്കിയിലുടനീളം കത്തിപ്പടര്‍ന്നത്. ഇതിനിടെയാണു വീണ്ടും മുല്ലപ്പെരിയാര്‍ ഇടുക്കി ജനതയുടെ മനസ്സിലേക്ക് വീണ്ടും കടന്നുവരുന്നത്.   മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നാവശ്യപ്പെട്ട് രണ്ടു വര്‍ഷം മുന്‍പ് കേരളത്തില്‍ നടന്ന ജനകീയസമരവും തമിഴ്നാട്ടിലെ ജനങ്ങള്‍ അതിനോട് പ്രതികരിച്ച വിധവുമെല്ലാം ഇടുക്കിക്കാരുടെ മനസ്സില്‍നിന്ന് ഇപ്പോഴും മാഞ്ഞിട്ടില്ല.

ഇത്തരുണത്തില്‍ വിധി എന്താകും എന്നതും പ്രതികരണം എന്തായിരിക്കും എന്നതും സാധാരണക്കാരെപ്പോലും ആശങ്കയിലാക്കുന്നുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ട് ബലക്ഷയമുള്ളതാണെന്നും പുതിയ അണക്കെട്ട് നിര്‍മിച്ച് തമിഴ്നാടിന് നിലവില്‍ നല്‍കുന്ന വിധത്തില്‍ വെള്ളം നല്‍കണമെന്നുമാണ് കേരളം കോടതിയില്‍ വാദിച്ചത്.

നിയമ പോരാട്ടത്തിന്റെ ആദ്യഘട്ടങ്ങളില്‍ ചില തിരിച്ചടികള്‍ ഉണ്ടായെങ്കിലും പിന്നീട് തങ്ങളുടെ വാദം ന്യായമാണെന്നു കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞുവെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍
കേരളത്തിന്റെ ആവശ്യങ്ങള്‍ കോടതി അംഗീകരിക്കും എന്നാണ് ഇടുക്കി നിവാസികളുടെ പ്രതീക്ഷ. 

കോടതി നിയോഗിച്ച വിദഗ്ധസമിതി റിപ്പോര്‍ട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമായിരുന്നതിനാല്‍ വിധി തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് തമിഴ്നാടിന്റെ പ്രതീക്ഷ. എന്നാല്‍ ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവനു ഭീഷണി സൃഷ്ടിക്കുന്ന വിഷയത്തില്‍ ഏകപക്ഷീയമായ ഒരു തീരുമാനം സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ല എന്നാണ് കേരളത്തില്‍ സമരരംഗത്ത് സജീവമായുണ്ടായിരുന്നവരുടെ കണക്കുകൂട്ടല്‍.