വോട്ടെണ്ണല്‍ ഒരുക്കം തുടങ്ങി

കോട്ടയം. നാലു കേന്ദ്രങ്ങള്‍, 60 മേശകള്‍, 450 ഉദ്യോഗസ്ഥര്‍; ഒരുമാസം പെട്ടിയില്‍ പൂട്ടിയിട്ട ജനഹിതത്തെ തുറന്നുവിടാന്‍ ജില്ലാ ഭരണകൂടം ഒരുക്കിയിരിക്കുന്ന സൌകര്യങ്ങള്‍ ഇങ്ങനെ വിലയിരുത്താം. മേയ് 16നു രാവിലെ എട്ടുമുതല്‍ ആരംഭിക്കുന്ന വോട്ടെണ്ണല്‍ നടപടികള്‍ 11 മണിയോടെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണു പ്രാഥമിക വിലയിരുത്തല്‍. 

അസി. റിട്ടേണിങ് ഓഫിസര്‍മാര്‍ക്കു കലക്ടറുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കി. ഒന്‍പതിനു ബേക്കര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ കൌണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍ക്കും അസി. സൂപ്പര്‍വൈസര്‍മാര്‍ക്കുമുള്ള പരിശീലനം നടക്കും.

നാലു കേന്ദ്രങ്ങള്‍, 60 ടേബിളുകള്‍ കഞ്ഞിക്കുഴി മൌണ്ട് കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ബിസിഎം കോളജ്, എം.ഡി സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ബസേലിയസ് കോളജ് എന്നീ നാലു കേന്ദ്രങ്ങളിലാണ് 16നു വോട്ടെണ്ണല്‍. രാവിലെ എട്ടിനു കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണും. എട്ടരയോടെ അതതു കേന്ദ്രങ്ങളില്‍ വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. ഒരു കേന്ദ്രത്തില്‍ 14 കൌണ്ടിങ് ടേബിളുകളാണ് ക്രമീകരിച്ചിരിക്കുന്നത്. 12 മുതല്‍ 14 വരെ റൌണ്ടുകളില്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

450 ഉദ്യോഗസ്ഥര്‍ വോട്ടെണ്ണല്‍ ഡ്യൂട്ടിക്കായി ജില്ലയില്‍ നിയോഗിച്ചിരിക്കുന്നത് 450 ഉദ്യോഗസ്ഥരെയാണ്. അസി. റിട്ടേണിങ് ഓഫിസറും കൌണ്ടിങ്
സൂപ്പര്‍വൈസറും അസിസ്റ്റന്റും റിസര്‍വുമായി നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടേതടക്കമുളള കണക്കാണ് ഇത്. ഓരോ ടേബിളിലും ഒരു കൌണ്ടിങ് സൂപ്പര്‍വൈസറും ഒരു അസി.സൂപ്പര്‍വൈസറുമാണുള്ളത്. എല്ലാ ടേബിളുകളിലും തിരഞ്ഞെടുപ്പു കമ്മിഷന്‍ നേരിട്ടു നിയോഗിക്കുന്ന മൈക്രോ ഒബ്സേര്‍വറും ഉണ്ടാകും. എല്ലാ കേന്ദ്രങ്ങളിലും അസി. റിട്ടേണിങ് ഓഫിസറും ഒരു തിരഞ്ഞെടുപ്പു നിരീക്ഷകനും ഉണ്ടാകുമെന്നും കമ്മിഷന്‍ വൃത്തങ്ങള്‍ പറയുന്നു. വോട്ടെണ്ണല്‍ കേന്ദ്രത്തിനുള്ളില്‍ റിട്ടേണിങ് ഓഫിസര്‍ അടക്കം ആര്‍ക്കും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദമുണ്ടാകില്ല.