വിമാനം നിര്‍മിച്ച സജിയുടെ ജീവിതം പറന്നിറങ്ങുന്നു, വെള്ളിത്തിരയിലേക്ക്


തൊടുപുഴ . സ്വന്തമായി വിമാനമുണ്ടാക്കി പറപ്പിച്ച സജി തോമസിന്റെ ജീവിതകഥ വെള്ളിത്തിരയിലേക്കു പറന്നിറങ്ങുന്നു. പുതിയ സിനിമയ്ക്കുവേണ്ടി സന്തോഷ് ഏച്ചിക്കാനം രണ്ടു മാസം മുന്‍പ് എഴുതിയ തിരക്കഥയുമായി അദ്ഭുതകരമായ സാദൃശ്യമുണ്ട് തൊടുപുഴ തട്ടക്കുഴ സ്വദേശി സജിയുടെ ജീവിതത്തിന്.

സിനിമയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് സജി തോമസിനെക്കുറിച്ചു മലയാള മനോരമയില്‍ വന്ന വാര്‍ത്ത സംവിധായകന്‍ വിനു ആനന്ദിന്റെയും സന്തോഷ് ഏച്ചിക്കാനത്തിന്റെയും ശ്രദ്ധയില്‍പ്പെടുന്നത്. മൂകനും ബധിരനുമായ ആള്‍ വിമാനം നിര്‍മിക്കുന്നതും എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ ഇന്ത്യന്‍ വ്യോമസേന ആ വിമാനം വാങ്ങുന്നതുമായിരുന്നു സിനിമയുടെ പ്രമേയം.

''തിരക്കഥയിലെ കഥാപാത്രം യഥാര്‍ഥത്തില്‍ ജീവിച്ചിരിക്കുന്നുവെന്നറിഞ്ഞു ഞങ്ങള്‍ ശരിക്കും ഞെട്ടിപ്പോയി. ചിത്രത്തിന്റെ നിര്‍മാതാവ് ജോസ് കൈതാരത്തിന്റെ മകന്‍ ബധിരനും ഊമയുമാണ്. ഇത്തരം ആളുകളെപ്പറ്റി ഒരു സിനിമ ചെയ്തുകൂടേയെന്ന് മാസങ്ങള്‍ക്കു മുന്‍പ് അദ്ദേഹംതന്നെയാണു ഞങ്ങളോടു ചോദിച്ചത്. അങ്ങനെ തിരക്കഥ എഴുതിത്തുടങ്ങി. പിന്നീടാണു സജിയുടെ കഥ അറിയുന്നത്. സിനിമയെ അതിശയിപ്പിക്കുന്ന സജിയുടെ ജീവിതത്തിനനുസരിച്ചാവും ഇനി തിരക്കഥയില്‍ മാറ്റങ്ങള്‍ വരുത്തുക. - സന്തോഷ് ഏച്ചിക്കാനം പറയുന്നു.

എയര്‍ഫോഴ്സിലെ റിട്ട. വിങ് കമാന്‍ഡര്‍ എസ്. കെ. ജെ. നായരാണ് സജി നിര്‍മിച്ച വിമാനം അംബാസമുദ്രത്തിലെ റണ്‍വേയില്‍ ഇൌ മാസം 10നു പറപ്പിച്ചത്.
ഏച്ചിക്കാനത്തിന്റെ തിരക്കഥയിലും എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്റെ സാന്നിധ്യമുണ്ടായിരുന്നു എന്നതു തികച്ചും യാദൃച്ഛികം. തിരക്കഥയും ജീവിതവും തമ്മില്‍ വേറെയും സാമ്യമുണ്ട്.
ഇനി സജിയുടെ ജീവിതത്തെ ആസ്പദമാക്കി തിരക്കഥയുടെ ക്ളൈമാക്സില്‍ ഉള്‍പ്പെടെ മാറ്റങ്ങളുണ്ടാവും.

വിമാനം നിര്‍മിക്കുന്നതിനുവേണ്ടിയുള്ള വര്‍ഷങ്ങള്‍ നീണ്ട തപസ്യയെപ്പറ്റി കൂടുതലറിയാന്‍ വിനു ആനന്ദും സന്തോഷ് ഏച്ചിക്കാനവും ഇന്നലെ തൊടുപുഴയിലെത്തി. തന്റെ ജീവിതം സിനിമയാകുന്നെന്ന് അറിഞ്ഞപ്പോള്‍ സജിക്കും സന്തോഷം. വിനു ആനന്ദ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. തിരക്കഥ പൂര്‍ത്തിയായാലുടന്‍ ചിത്രീകരണം തുടങ്ങുമെന്നു വിനു. കെപിജെ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണു ചിത്രം നിര്‍മിക്കുന്നത്.