ഇടുക്കിയിലെ റോഡുകള്‍ ചോരക്കളം




തൊടുപുഴ: ജില്ലയില്‍ വാഹനാപകടങ്ങള്‍ പെരുകുന്നു. പെട്ടെന്നുണ്ടാകുന്ന മഴയും റോഡിന്റെ ശോച്യാവസ്‌ഥയും അപകടങ്ങള്‍ക്ക്‌ കാരണമാകുന്നു. മാസാവസാനമായ ഇന്നലെ മൂലമറ്റത്ത്‌ ഉണ്ടായത്‌ ചെറുതും വലുതുമായ മൂന്ന്‌ അപകടം. രണ്ടപകടത്തില്‍ ദമ്പതികളുള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. റോഡില്‍ വാഹനങ്ങള്‍ പെരുകിയതും അശ്രദ്ധമായ ഡ്രൈവിംഗും അപകടം ക്ഷണിച്ചുവരുന്നു. വാഹനങ്ങളുടെ യന്ത്രത്തകരാര്‍ മൂലമുള്ള അപകടങ്ങള്‍ കുറവാണെന്നും ഡ്രൈവിംഗിലെ അപാകതയാണ്‌ അപകടങ്ങള്‍ക്കു കാരണമെന്നും അധികൃതര്‍ തന്നെ പറയുന്നു.

ഹൈറേഞ്ച്‌ മേഖലയില്‍ വാഹനം ഓടിക്കുമ്പോള്‍ ബ്രേക്ക്‌, സ്‌റ്റിയറിംഗ്‌ എന്നിവ കുറ്റമറ്റതായിരിക്കണം. ശരിയായ ഒരു ഡ്രൈവിംഗ്‌ സംസ്‌കാരം ഇല്ലെന്നതും പരിശീലനം ഇല്ലെന്നതും അപകടങ്ങള്‍ക്ക്‌ കാരണമാകുന്നു. പാതയോരങ്ങളില്‍ നിര്‍ത്തിയി ട്ടിരിക്കുന്ന വാഹനങ്ങളാണ്‌ മറ്റൊരു അപകടകാരണം. തൊടുപുഴ പോലുള്ള നഗരങ്ങളില്‍ വഴിയോരങ്ങളില്ല. കാല്‍നടക്കാര്‍ക്ക്‌ നടക്കാനുമാവുകയില്ല. ചീറിപ്പാറിഞ്ഞുവരുന്ന ബൈക്കുകള്‍ക്കും ആഡംബറ കാറുകള്‍ക്കും ടിപ്പറുകള്‍ക്കുമിടയില്‍ നിന്ന്‌ രക്ഷപെടണമെങ്കില്‍ വേറെ വഴിനോക്കണം. ഡ്രൈവിംഗില്‍ സര്‍ക്കസ്‌ കാണിക്കുന്ന ഒരു യുവതലമുറയും ഭീഷണി ഉയര്‍ത്തുന്നു. അന്‍പതും അറുപതും പേര്‍ കയറുന്ന ബസുകള്‍ അശ്രദ്ധമായി ഓടിക്കുന്ന ചെറുപ്പക്കാരുണ്ട്‌. ബൈക്കുകളുടെ കാര്യം പറയാനുമില്ല.
ടിപ്പറുകള്‍ക്കാകട്ടെ ട്രിപ്പുകള്‍ക്കാണ്‌ കൂലി. അതുകൊണ്ടുതന്നെ എത്രയും വേഗം പായാനും കൂടുതല്‍ പണം വാങ്ങാനുമാണ്‌ ഡ്രൈവര്‍മാരുടെ ആഗ്രഹം. റോഡിലെ കുഴികളാണ്‌ മറ്റൊരു തടസം. മികച്ച രീതിയില്‍ ടാര്‍ ചെയ്‌ത പല റോഡുകളിലും വളവുകളില്‍ ചെറു കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്‌. അതടയ്‌ക്കാന്‍ നാട്ടുകാര്‍ വിചാരിച്ചാല്‍ കഴിയുമെങ്കിലും ആരും അത്‌ ചെയ്യാറില്ല. ഈ കുഴികള്‍ നമ്മള്‍ ഉദ്ദേശിക്കുന്നതിലും കൂടുതല്‍ അപകടം ചെയ്യും. അമിതവേഗത്തില്‍ വരുന്ന ബൈക്കും കാറും വളവുകളില്‍ ഈ കുഴിയൊഴിവാക്കാന്‍ വെട്ടിത്തിരിക്കുന്നതാണ്‌ വലിയ ദുരന്തങ്ങള്‍ക്ക്‌ കാരണമാകുന്നത്‌. വെറും കുഴി അങ്ങനെ ദുരന്തം കൊണ്ടുവരുന്നു. നഗരങ്ങളില്‍ വഴിയോര കച്ചവടക്കാര്‍ കൈയേറുന്നതുമൂലം കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാകുന്നു.
രാത്രി ലൈറ്റ്‌ ഡിം ചെയ്യാതിരിക്കുന്നതാണ്‌ മറ്റൊരു ക്രൂരത. വില കൂടിയ കാറുകളിലെ ഹാലജന്‍ ലാമ്പുകള്‍ എതിരേവരുന്ന സാധാരണക്കാരായ വാഹന ഡ്രൈവര്‍മാരുടെ കണ്ണ്‌ മഞ്ഞളിപ്പിക്കും. ഡിം ചെയ്യുക എന്നത്‌ നാണക്കേടായി അഭ്യസ്‌ഥവിദ്യര്‍ പോലും കരുതുന്നു. ഫലമോ, നിമിഷങ്ങള്‍ക്കുള്ളില്‍ ഉണ്ടാകുന്ന വലിയ അപകടങ്ങള്‍. ഇത്തരം കാര്യങ്ങളെക്കുറിച്ച്‌ ബോധവത്‌കരിക്കാന്‍ സന്നദ്ധ സംഘടനകള്‍ പോലും ശ്രമിക്കുന്നില്ല.