ഡീന്‍ കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ആവേശംപകരാന്‍ രാഹുല്‍ ഗാന്ധി നാളെ കട്ടപ്പനയില്‍.




കട്ടപ്പന . ഇടുക്കി ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ആവേശംപകരാന്‍ യുവത്വത്തിന്റെ തിളക്കവുമായി എഐസിസി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി നാളെ കട്ടപ്പനയില്‍. രാഹുലിന്റെ സന്ദര്‍ശനപരിപാടിയുമായി ബന്ധപ്പെട്ട് വിപുലമായ ക്രമീകരണങ്ങളാണു കട്ടപ്പനയില്‍ ഒരുങ്ങുന്നത്. കട്ടപ്പന ഗവ. കോളജ് മൈതാനത്ത് ഹെലിക്കോപ്റ്ററിലെത്തുന്ന രാഹുല്‍ ഗാന്ധി പഞ്ചായത്തു മൈതാനിയിലാണ് ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്.  രാഹുല്‍ എത്തുന്നത് രണ്ടാംതവണ. കട്ടപ്പനയില്‍ രാഹുല്‍ ഗാന്ധി എത്തുന്നത് ഇതു രണ്ടാംതവണ. ഇത്തവണ പ്രസംഗവേദി മാറിയെന്നു മാത്രം പി.ടി. തോമസ് എംപിയുടെ മല്‍സരസമയത്താണ് രാഹുല്‍ ഇതിനുമുന്‍പ് കട്ടപ്പനയില്‍ എത്തിയത്.

2009 ഏപ്രില്‍ ഒന്നിന്. പതിനായിരങ്ങള്‍ എത്തിയ അന്നത്തെ അതേയോഗത്തിന്റെ ആവശത്തോടെ നാളെയും രാഹുലിന്റെ പ്രസംഗംകേള്‍ക്കാന്‍ പതിനായിരങ്ങളെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.  ഇത്തവണ പ്രസംഗവേദി മാറി. കഴിഞ്ഞതവണ രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പു പര്യടനത്തിനെത്തിയപ്പോള്‍ പ്രസംഗിച്ചത് ഹെലിക്കോപ്റ്റര്‍ ഇറങ്ങിയ ഗവ. കോളജ് മൈതാനത്തുതന്നെയായിരുന്നു. ഇത്തവണ  ഹെലിക്കോപ്റ്റര്‍ ഇറങ്ങുന്നത് ഇവിടെയാണെങ്കിലും രാഹുല്‍ പ്രസംഗിക്കുന്നത് കട്ടപ്പന പഞ്ചായത്തു മൈതാനത്താണ്. ഗവ. കോളജ് മൈതാനത്തോട് മറ്റൊരു ആത്മബന്ധം കൂടി രാഹുലിനുണ്ട്. പിതാവ് രാജീവ് ഗാന്ധി കട്ടപ്പനയില്‍ പ്രസംഗിച്ച മൈതാനമാണ് ഇത്. 1987ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി റോസമ്മ
പുന്നൂസിനു വേണ്ടി രാജീവ് ഗാന്ധി ഇവിടെ പ്രസംഗിച്ചിരുന്നു. ഈ വേദിക്കു സമീപത്തായിരുന്നു രാഹുല്‍ ഗാന്ധി കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത്  പ്രസംഗിച്ചത്.

ഗവ. കോളജ് മൈതാനത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടം ഉള്‍പ്പെടെ പുതിയ മന്ദിരങ്ങള്‍ വന്നതോടെ മൈതാനത്തിന്റെ വിസ്തൃതി കുറഞ്ഞു. ഇതാണ് ഇവിടെ ഹെലിപാഡ് മാത്രമാക്കി മാറ്റാനും പ്രസംഗവേദി പഞ്ചായത്ത് ഗ്രൌണ്ടിലാക്കാനും തീരുമാനിച്ചത്.  രാഹുല്‍ കട്ടപ്പനയില്‍ ഉള്ളത് ഒരുമണിക്കൂര്‍ നാളെ ഉച്ചക്ക് 1.35നാണ് രാഹുല്‍ ഗാന്ധി കട്ടപ്പന ഗവ. കോളജ് മൈതാനത്തെ പ്രത്യേക ഹെലിപ്പാഡില്‍ ഇറങ്ങുക. ഒപ്പം സുരക്ഷാ ഉദ്യോഗസ്ഥരെ വഹിച്ചെത്തുന്ന ഹെലിക്കോപ്റ്ററുമുണ്ടാവും. ഇവിടെനിന്നും കാര്‍ മാര്‍ഗം സമ്മേളനവേദിയായ പഞ്ചായത്ത് മൈതാനിയിലെത്തും. ഏതാണ്ട് ഒരുമണിക്കൂറാണ് രാഹുല്‍ ഗാന്ധി ഇവിടെ ഉണ്ടാവുക. പൊതുജനങ്ങള്‍ ഒരുമണിക്കൂര്‍ മുന്‍പുതന്നെ സമ്മേളനനഗരിയില്‍ പ്രവേശിക്കണം. ഒരുമണിക്കൂറിനു മുന്‍പ് പ്രധാനവേദി അടയ്ക്കും. പ്രമുഖവ്യക്തികളെ പ്രത്യേകവഴിയിലൂടെ അകത്തു പ്രവേശിപ്പിക്കും.

സുരക്ഷയ്ക്കായി 700 പൊലീസുകാര്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സ്പെഷന്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ 40 അംഗ സംഘത്തിനു പുറമേ 700 പേരുള്ള പൊലീസ് സംഘത്തെയാണ് വിന്യസിക്കുക. നാല് എസ്പിമാര്‍, എട്ട് ഡിവൈഎസ്പിമാര്‍, 15 സിഐമാരും ഉള്‍പ്പെടുന്ന സംഘത്തെയാണ് ഗതാഗതനിയന്ത്രണത്തിനും ജനങ്ങളെ നിയന്ത്രിക്കാനുമായി ക്രമീകരിച്ചിരിക്കുന്നത്.