പി.എസ്.സി. എല്ലാ അപേക്ഷകര്‍ക്കും ഫോട്ടോയിലെ തെറ്റുതിരുത്താന്‍ അവസരം നല്‍കി

കോട്ടയം: പി.എസ്.സി.യില്‍ ഓണ്‍ലൈനായോ ഒ.ടി.ആര്‍. ആയോ അപേക്ഷ നല്‍കിയ എല്ലാ അപേക്ഷകര്‍ക്കും ഫോട്ടോ സംബന്ധിച്ച തെറ്റുകള്‍ തിരുത്താന്‍ 45 ദിവസം സമയം അനുവദിക്കാന്‍ തീരുമാനമായി. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിപ്രകാരമാണ് ഏപ്രില്‍ ഒന്നുമുതല്‍ മെയ് 15വരെ സമയം അനുവദിച്ചത്.

ഫോട്ടോയില്‍ തിയ്യതി രേഖപ്പെടുത്താത്ത പി.എസ്.സി. അംഗത്തിന്റെ ബന്ധുവിനെ നിലവിലെ നിയമം മറികടന്ന് ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഡിപ്പാര്‍ട്ടുമെന്റിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ പരീക്ഷയെഴുതിച്ചു. സംഭവം 'മാതൃഭൂമി' കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഹാള്‍ടിക്കറ്റില്‍ ഫോട്ടോയില്‍ പേരും തിയ്യതിയും ഇല്ലാത്ത ഉദ്യോഗാര്‍ത്ഥികളെ പരീക്ഷയെഴുതാന്‍ അനുവദിക്കരുതെന്ന നിയമമാണ് പി.എസ്.സി. അംഗത്തിന്റെ ബന്ധുവിനായി ഒഴിവാക്കിയത്. കോഴിക്കോടാണ് അംഗത്തിന്റെ ബന്ധുവായ യുവതി പരീക്ഷയെഴുതിയത്.

ഇത്തരത്തില്‍ പേരും തിയ്യതിയും രേഖപ്പെടുത്താത്ത ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ പി.എസ്.സി. നേരത്തെ ഒഴിവാക്കിയിരുന്നു.
സംഭവം വിവാദമാവുകയും അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം ഉണ്ടാവുകയും ചെയ്തതോടെ തിങ്കളാഴ്ച പി.എസ്.സി. അംഗങ്ങളുടെ അടിയന്തര യോഗം ചേരുകയായിരുന്നു. തുടര്‍ന്ന് അപേക്ഷകര്‍ക്കെല്ലാം ഫോട്ടോയുടെ അളവ്, പേര്, തിയ്യതി എന്നിവയില്‍ തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്താന്‍ 45 ദിവസം സമയം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഏപ്രില്‍ അഞ്ചിന് നടക്കുന്ന പി.എസ്.സി. പരീക്ഷ എഴുതുന്നവര്‍ക്കും അതിനു മുമ്പായി തെറ്റുതിരുത്തി എഴുതാം.

എ.പി.പി. നിയമനത്തിനായി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍, പി.എസ്.സി. അംഗത്തിന്റെ വേണ്ടപ്പെട്ടയാളെ തിരുകിക്കയറ്റിയ സംഭവം വിവാദമായത് യോഗത്തില്‍ ചൂടേറിയ ചര്‍ച്ചയ്ക്കിടയാക്കിയതായാണ് അറിയുന്നത്.