ഇ.എസ്‌.എ പരിധിയില്‍ നിന്നു പ്രദേശങ്ങള്‍ ഒഴിവാക്കാന്‍ പഞ്ചായത്തുകള്‍ക്ക്‌ അധികാരം: ഉമ്മന്‍ചാണ്ടി

ഇ.എസ്‌.എ പരിധിയില്‍ നിന്നു പ്രദേശങ്ങള്‍ ഒഴിവാക്കാന്‍ പഞ്ചായത്തുകള്‍ക്ക്‌ അധികാരം: ഉമ്മന്‍ചാണ്ടി 



കസ്‌തൂരിരംഗന്‍ വിഷയത്തില്‍ ആശങ്കയുള്ളതായി അവകാശപ്പെടുന്നവര്‍ ഇനി എന്തുചെയ്യണമെന്നു പറഞ്ഞാല്‍ അതിനും പരിഹാരം കാണുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തൂക്കുപാലത്ത്‌ നടന്ന യു.ഡി.എഫ്‌ പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കസ്‌തൂരി രംഗന്‍ വിഷയത്തില്‍ കര്‍ഷകരുടെ ആവശ്യങ്ങളെല്ലാം പരിഹരിച്ചു നല്‍കി.
ജനത്തെ ബാധിക്കുന്ന മൂന്നു പ്രധാന വിഷയങ്ങളില്‍ നടപടി വേണമെന്നതായിരുന്നു ഹൈറേഞ്ചില്‍ നിന്നുള്ളവരുടെ ആവശ്യം. സ്വകാര്യ ഭൂമിയും കൃഷിയിടങ്ങളും ജലസ്രോതസുകളും പുല്‍മേടുകളും തുടങ്ങിയവ പരിസ്‌ഥിതി ലോല പ്രദേശങ്ങളുടെ പരിധിയില്‍ നിന്നു ഒഴിവാക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുകയും ഈ ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്‌തു.
ഏതു പ്രദേശങ്ങള്‍ ഇ.എസ്‌.എയുടെ പരിധിയില്‍ നിന്നു ഒഴിവാക്കണമെന്ന്‌ അതാതു പഞ്ചായത്തുകള്‍ക്കു തീരുമാനിക്കാമെന്ന്‌ മുഖ്യമന്ത്രി അറിയിച്ചു. ഓരോ പഞ്ചായത്തിലും പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്‌. റബര്‍ ഉള്‍പ്പെടെയുള്ള തോട്ടങ്ങള്‍ വനമായി ചിത്രീകരിച്ച നടപടികളും പിന്‍വലിച്ചു. കേരളത്തിലെ ഇ.എസ്‌.എ പരിധി പ്രദേശങ്ങളുടെ അതിര്‍ത്തി ഇനി സംസ്‌ഥാനത്തിനു തന്നെ നിര്‍ണയിക്കാമെന്നും അറിയിച്ചിട്ടുണ്ട്‌. മലയോര കര്‍ഷകരുടെ ആവശ്യങ്ങളെല്ലാം ന്യായമാണെന്നു കണ്ടാണ്‌ സര്‍ക്കാര്‍ വേഗത്തില്‍ പ്രവര്‍ത്തിച്ചത്‌. എന്നിട്ടും ചിലരുടെ സംശയങ്ങള്‍ മാറിയില്ലെന്ന്‌ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആശങ്കയില്ലാത്ത പട്ടയങ്ങളാണ്‌ ഇപ്പോള്‍ കൊടുത്തുകൊണ്ടിരിക്കുന്നത്‌. പട്ടയം ലഭിക്കുന്നവര്‍ ഇതു സമരക്കാരെ കാട്ടുമ്പോള്‍ അവരുടെ ആശങ്ക മാറും.

യു.ഡി.എഫിനെതിരെയും സര്‍ക്കാരിനെതിരെയും ഇടതു മുന്നണി നടത്തിയ സമരങ്ങളും നാല്‌ ഹര്‍ത്താലുകളും ജനങ്ങള്‍ക്കു വേണ്ടിയായിരുന്നില്ല. കസ്‌തൂരി രംഗന്‍ വിഷയവുമായി ബന്ധപ്പെട്ട്‌ സര്‍വകക്ഷി യോഗങ്ങളില്‍ പങ്കെടുക്കാതെയും പറയേണ്ട കാര്യങ്ങള്‍ പറയാതെയും എല്‍.ഡി.എഫ്‌ ഹര്‍ത്താലുകള്‍ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയായിരുന്നു. പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു ദുഃഖിക്കേണ്ടി വരില്ല. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസായിരിക്കും വിജയിക്കുന്നത്‌. ലോകത്ത്‌ ഒരിടത്തും ലഭിക്കാത്ത നേട്ടങ്ങളാണ്‌ കഴിഞ്ഞ 10 വര്‍ഷം കൊണ്ട്‌ ഇന്ത്യയ്‌ക്ക്‌ ഉണ്ടായിട്ടുള്ളത്‌.

യു.പി.എ സര്‍ക്കാരിനെ എതിര്‍ത്ത്‌ മൂന്നാം മുന്നണിക്കായി നടന്ന സി.പി.എം ഇപ്പോള്‍ അവര്‍ കുഴിച്ച കുഴിയില്‍ തന്നെ വീണിരിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ജി. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. റോയി കെ.പൗലോസ്‌, ഫ്രാന്‍സിസ്‌ ജോര്‍ജ്‌, ഇബ്രാഹിംകുട്ടി കല്ലാര്‍, ഇ.എം ആഗസ്‌തി, കെ.ടി മൈക്കിള്‍, കെ.ആര്‍ സുകുമാരന്‍ നായര്‍, നാട്ടകം സുരേഷ്‌, എം.എന്‍ ഗോപി, കെ. കനിയപ്പന്‍, അലക്‌സ്‌ കോഴിമല, ശ്രീമന്ദിരം ശശികുമാര്‍, ഇ.കെ വാസു, കെ.എം.എ ഷുക്കൂര്‍, രാജു എടത്വ, ബെന്നി ബെഹനാന്‍, എസ്‌. അശോകന്‍, സേനാപതി വേണു, സിന്ധു സുകുമാരന്‍ നായര്‍, മോളി മൈക്കിള്‍, സൂസി ആന്റണി എന്നിവര്‍ പങ്കെടുത്തു.