കസ്തൂരിരംഗന്‍ : കരട് വിജ്ഞാപനത്തില്‍ ഇടപെടില്ലെന്ന് ഹരിത ട്രൈബ്യൂണല്‍

ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടിന്മേല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തില് ഇടപെടില്ലെന്ന് ദേശീയ ഹരിത െ്രെടബ്യൂണല്‍ വ്യക്തമാക്കി. വനം, പരിസ്ഥിതി മന്ത്രാലയമാണ് ഈ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്. അന്തിമവിജ്ഞാപനത്തില്‍ എതിര്‍പ്പുള്ളവര്ക്ക് കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് സ്വതന്തര്‍കുമാര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ 2013 നവംബര്‍ 13ന് പരിസ്ഥിതി സംരക്ഷണ നിയമത്തിലെ അഞ്ചാം വകുപ്പ് പ്രകാരം ഇറക്കിയ ഉത്തരവ് നിലനില്‍ക്കുമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര് ജനറല്‍ െ്രെടബ്യൂണലിനെ അറിയിച്ചു. കരട് വിജ്ഞാപനം ഇറങ്ങിയപ്പോഴും ഇക്കാര്യം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയിരുന്നതാണ്.

കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് കേന്ദ്രം തത്ത്വത്തില്‍ അംഗീകരിച്ചതിനാലും കരട് വിജ്ഞാപനം ഇറങ്ങിയതിനാലും ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് നടപ്പാക്കണം എന്നാവശ്യപ്പെട്ട് ഗോവാ ഫൗണ്ടേഷന്‍ സമര്‍പ്പിച്ച ഹര്‍ജി അസാധുവായെന്നും കേരളം വാദിച്ചു. ഇതില്‍ അടുത്തതവണ വാദം കേള്‍ക്കുമെന്ന് െ്രെടബ്യൂണല്‍ അറിയിച്ചു. കേസ് ഏപ്രില്‍ 30ന് വീണ്ടും പരിഗണിക്കും.

പാറമടകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കുന്നതുമായി ബന്ധപ്പെട്ട് സത്യവാങ് മൂലവും കേരളം സമര്‍പ്പിച്ചു. ഇതിന് മറുപടി നല്‍കാന്‍ ഗോവാ ഫൗണ്ടേഷന്‍ രണ്ടാഴ്ച സമയം അനുവദിച്ചു. നോട്ടീസയച്ചിട്ടും ഹാജരാവാത്ത മഹാരാഷ്ട്ര, കര്‍ണാടക, ഗൂജറാത്ത്, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്ക് കോടതി അന്ത്യശാസനം നല്‍കി.

അതേസമയം, കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് അന്തിമമാണോയെന്നും മുന്‍ നിലപാടില്‍ മാറ്റം വരുത്തിയിട്ടുണ്ടോയെന്നും െ്രെടബ്യൂണല്‍ ആരാഞ്ഞു. കേരളത്തിലെ 3114.3 ചതുരശ്രകിലോമീറ്റര്‍ പ്രദേശത്തെ പരിസ്ഥിതിലോല മേഖലയില്‍ നിന്ന് ഒഴിവാക്കിയതും പരാമര്‍ശവിഷയമായി. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് തത്ത്വത്തില്‍ അംഗീകരിച്ചതിന് ശേഷം എന്തിന് മാറ്റം വരുത്തിയെന്നായിരുന്നു െ്രെടബ്യൂണലിന്റെ ചോദ്യം. കേരളത്തിന് വേണ്ടി മാത്രമാണോ കരട് ഇറക്കിയതെന്നും ആരാഞ്ഞു.

പരിസ്ഥിതി ലോല മേഖല സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തെഴുതിയിരുന്നുവെന്നും കേരളം വിശദമായി മറുപടി നല്‍കിയെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വിജ്ഞാപനം എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാണ്. 60 ദിവസത്തിനുള്ളില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മറുപടി നല്‍കാമെന്നും കേന്ദ്രം വ്യക്തമാക്കി. സംസ്ഥാനങ്ങള്‍ക്കു പുറമേ വ്യക്തികള്‍ക്കും ബന്ധപ്പെട്ട എല്ലാവര്‍ക്കും പരാതികള്‍ ഉന്നയിക്കാം.

കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ടില്‍ വെള്ളം ചേര്‍ത്തെന്ന് ഗോവ ഫൗണ്ടേഷന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജ് പഞ്ച്വാനി വാദിച്ചു. രാഷ്ട്രീയ പ്രേരിതമായിട്ടാണ് കേന്ദ്രം കരട് തയ്യാറാക്കിയത്.

തങ്ങളുടെ ഭൂപ്രദേശത്തിന്റെ 33 ശതമാനത്തിലധികം പരിസ്ഥിതി ലോലമേഖലകളില്‍ (ഇ.എസ്.എ.) ഉള്‍പ്പെടുത്തിയതിനാലാണ് ധൃതിയില്‍ നടപടികള്‍ സ്വീകരിച്ചതെന്ന് കേരളത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കൃഷ്ണന്‍ വേണുഗോപാലും സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജോജി സ്‌കറിയയും കോടതിയെ അറിയിച്ചു. ഇ.എസ്.എ. പരിശോധിക്കാന്‍ പ്രത്യേക സമിതിയെ വെച്ചത് ഇതുകൊണ്ടാണ്. തീരദേശസംരക്ഷണ നിയമവും ഇ.എസ്.എ.യും മൂലം ജനങ്ങള്‍ക്ക് ജീവിക്കാന്‍ കേരളത്തില്‍ സ്ഥലമില്ല. ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ വനമുള്ള പ്രദേശമാണ് കേരളം. ഉപഗ്രഹം ഉപയോഗിച്ചാണ് ഗാഡ്ഗില്‍ , കസ്തൂരിരംഗന്‍ സമിതികള്‍ പരിസ്ഥിതി ലോലമേഖലകള്‍ കണ്ടെത്തിയത്. അതിനാല്‍ സ്ഥലപരിശോധന നടത്തി ഇ.എസ്.എ. കണ്ടെത്താന്‍ ഇരുസമിതികളും ശുപാര്‍ശ ചെയ്തിരുന്നു.

മെറ്റല്‍ ക്രഷര്‍ യൂണിറ്റ് ഓണേഴ്‌സ് അസോസിയേഷന് വേണ്ടി ബിജു പി രാമന്‍ , ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് വേണ്ടി അഡ്വ. ബോബി അഗസ്റ്റിന്‍ , മലബാറിലെ ക്വാറി ഉടമകള്‍ക്കു വേണ്ടി അഡ്വ. ബാബു ജോസഫ് കുറുവത്താഴം എന്നിവര്‍ ഹാജരായി.

കേരളത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചെന്ന് ഉമ്മന്‍ വി. ഉമ്മന്‍


ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമവിജ്ഞാപനം ഇറങ്ങുന്നതുവരെ നവംബര്‍ 13 ലെ നിര്‍ദേശങ്ങള്‍ തന്നെയാണ് നിലനില്‍ക്കുകയെന്ന് പരിസ്ഥിതി ലോലമേഖല പുനര്‍നിര്‍ണയിക്കാന്‍ കേരള സര്‍ക്കാര്‍ രൂപവത്കരിച്ച വിദഗ്ധസമിതി ചെയര്‍മാന്‍ ഡോ. ഉമ്മന്‍ വി. ഉമ്മന്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

കേരളത്തിന്റെ ആവശ്യങ്ങള്‍ ഹരിത െ്രെടബ്യൂണലും അംഗീകരിച്ചു. വില്ലേജ് തലത്തില്‍ സര്‍വേനമ്പര്‍ അടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ ഭൂപടങ്ങള്‍ തയ്യാറാക്കുകയാണ്. ഇതെല്ലാം ഗ്രാമസഭകളും പരിശോധിക്കും. അന്തിമ ഇ.എസ്.എ. രണ്ടാഴ്ചയ്ക്കകം തയ്യാറാവുമെന്നും അദ്ദേഹം വ്യക്തമാക്കി. പരിസ്ഥിതി ചീഫ് സെക്രട്ടറി പി.കെ. മൊഹന്തി, പരിസ്ഥിതി കാലാവസ്ഥാവ്യതിയാനസമിതി ഡയറക്ടര്‍ ശ്രീകണ്ഠന്നായര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.