സയന്‍സ് സിറ്റി നിര്‍മാണ ഉദ്ഘാടനം ഫെബ്രുവരി ഒന്നിന്


സയന്‍സ് സിറ്റി നിര്‍മാണ ഉദ്ഘാടനം ഫെബ്രുവരി ഒന്നിന്  




കോട്ടയം. ദക്ഷിണേന്ത്യയിലെ ആദ്യത്തെ സയന്‍സ് സിറ്റിയുടെ നിര്‍മാണോദ്ഘാടനം കുറവിലങ്ങാട് കോഴായില്‍ ഫെബ്രുവരി ഒന്നിന് 9.30ന് കേന്ദ്രമന്ത്രി എ.കെ. ആന്റണി നിര്‍വഹിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഐഎസ്ആര്‍ഒ ചെയര്‍മാന്‍  ഡോ. കെ. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും. കൊല്‍ക്കത്ത, ജലന്തര്‍, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് ഇപ്പോള്‍ സയന്‍സ് സിറ്റികളുള്ളത്. 100 കോടിയിലധികം രൂപയുടെ മുതല്‍മുടക്ക് വരുമെന്നു ജോസ് കെ. മാണി എംപി പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെയാണ് നിര്‍മാണം. നിര്‍മാണ ചെലവില്‍ 60% കേന്ദ്രസര്‍ക്കാരും 40% സംസ്ഥാന സര്‍ക്കാരും വഹിക്കും.

30 ഏക്കര്‍ സ്ഥലം കോഴായില്‍ ലഭ്യമാക്കി. രണ്ടു ഘട്ടങ്ങളായി നിര്‍മാണം പൂര്‍ത്തിയാക്കും. ആദ്യഘട്ട നിര്‍മാണത്തിനായി 51 കോടി രൂപയാണ് വകകൊള്ളിച്ചിട്ടുള്ളത്. ഇതില്‍ 41 കോടി രൂപ ലഭ്യമാക്കി. ഒന്നര വര്‍ഷത്തിനുള്ളില്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കും. ഒരു വര്‍ഷം 10 ലക്ഷം പേര്‍ സയന്‍സ് സിറ്റി സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷ. ആധുനിക ശാസ്ത്രത്തിന്റെ ചരിത്രവും വളര്‍ച്ചയും വിശദമാക്കുന്ന പോപ്പുലര്‍ സയന്‍സ് ഗ്യാലറി ആദ്യഘട്ടത്തില്‍ നിര്‍മിക്കും. നൂറിലധികം അടിസ്ഥാന ശാസ്ത്രതത്വങ്ങളുടെ പ്രദര്‍ശനം ഗ്യാലറിയില്‍ ഒരുക്കും. വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാനവും കൌതുകവും വിനോദവും പകരുന്ന കാഴ്ചയാകും ഇത്. ലേസര്‍ മള്‍ട്ടിമീഡിയയുടെ സഹായത്തോടെയുള്ള വാട്ടര്‍ ഫൌണ്ടന്‍ ഉണ്ടാകും. ഇത് വാട്ടര്‍ തീം സയന്‍സ് പാര്‍ക്കായി ശാസ്ത്രനഗരിയെ മാറ്റും. മള്‍ട്ടിഡൈമണ്‍ഷനല്‍ ത്രില്‍ ഏരിയ സയന്‍സ് സിറ്റിയുടെ മറ്റൊരു ആകര്‍ഷണമായിരിക്കും. വാനനിരീക്ഷണ കേന്ദ്രവും സ്ഥാപിക്കും.